നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി.
ചെന്നൈയിലെ സ്വകാര്യ സ്ഥാപനം തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ടി-ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതായി കമൽഹാസൻ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്.
തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് വാണിജ്യാവശ്യങ്ങൾക്കായി പേര് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഹർജിയിൽ മറുപടി നൽകാൻ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.
എന്നാൽ കാർട്ടൂണുകളിൽ കമൽഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമൽഹാസനോട് നിർദേശിച്ചു. തുടർവാദം ഫെബ്രുവരിയിലേക്ക് മാറ്റി.